സ്‌കൂള്‍ തുറക്കുമ്പോള്‍ മഴയില്ല : കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

സ്‌കൂള്‍ തുറക്കുമ്പോള്‍ മഴയില്ല : കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

തിരുവനന്തപുരം : കാലവര്‍ഷം കേരളത്തിലെത്താന്‍ വൈകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. ജൂണ്‍ ആദ്യം എത്തേണ്ട മഴ അഞ്ച് ദിവസം വൈകി ആറിനേ എത്തുകയുള്ളൂവെന്നും പ്രവചനത്തില്‍ പറയുന്നു. ജൂണ്‍ ആറില്‍ നിന്നും ചിലപ്പോള്‍ നാലു ദിവസം വൈകിയോ നാലു ദിവസം നേരത്തെയോ മഴ എത്താനുള്ള സാധ്യതയും തള്ളിക്കളയേണ്ടതില്ലെന്ന സൂചനകളും കാലാവസ്ഥാ വിദഗ്ധര്‍ നല്‍കുന്നുണ്ട്.

മെയ് 18, 19 തിയതികളില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആന്‍ഡമാന്‍ ഉള്‍ക്കടലിന്റെ തെക്കേ ഭാഗത്തും നിക്കോബാര്‍ ദ്വീപുകളിലും എത്തിച്ചേരുമെന്നും വകുപ്പിന്റെ റിപ്പോര്‍ട്ട് വിശദമാക്കുന്നു. ജൂണ്‍ നാലാം തിയതിയോടെ കേരളത്തില്‍ കാലവര്‍ഷം സജീവമാകുമെന്ന് സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജന്‍സിയായ സ്‌കൈമെറ്റ് കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. സാധാരണയായി ജൂണ്‍ ഒന്നിനായിരുന്നു കേരളത്തില്‍ നാലു മാസത്തോളം നീണ്ട് നില്‍ക്കുന്ന മഴക്കാലം ആരംഭിച്ചിരുന്നത്.