ഓണക്കാലത്ത് പ്ലാസ്റ്റിക് ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ അഭ്യർത്ഥന :

ഓണക്കാലത്ത് പ്ലാസ്റ്റിക് ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ അഭ്യർത്ഥന :

ഓണക്കാലത്തും ടൂറിസം വാരാഘോഷ വേളയിലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് അഭ്യർത്ഥിച്ചു ….കച്ചവടക്കാരും സ്ഥാപനങ്ങളും സംഘടനകളുമെല്ലാം പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് സഹകരിക്കണം..

ഉപയോഗശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് പരിസ്ഥിതിക്ക് വിനാശകരമായ ആഘാതമുണ്ടാക്കുമെന്നും മനുഷ്യന്റെ ആരോഗ്യത്തിനു ഹാനിയുണ്ടാക്കുമെന്നും തിരിച്ചറിഞ്ഞ് നിലവിലുള്ള രീതികൾ മാറ്റാൻ എല്ലാവരും തയാറാകണം..മനസ്സുവെച്ചാൽ മലയാളികൾക്ക് അതിനു കഴിയും.വിവാഹങ്ങൾക്കും വലിയ സമ്മേളനങ്ങൾക്കും ഗ്രീൻ പ്രോട്ടോകോൾ സർക്കാർ തീരുമാനിച്ചപ്പോൾ അത് വിജയിക്കുമോ എന്ന് പലർക്കും സംശയമുണ്ടായിരുന്നു.എന്നാൽ കേരളത്തിൽ അത് വലിയ വിജയമായി..ജനങ്ങൾ അത് സ്വീകരിച്ചു.പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവിൽ അതുവഴി വലിയ കുറവാണുണ്ടായത്.ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഫ്ളക്സ് ഉപയോഗം പൂർണ്ണമായി നിരോധിക്കാൻ സർക്കാർ തീരുമാനിച്ചത്.

രണ്ടു പ്രളയം  കഴിഞ്ഞപ്പോൾ ടൺ കണക്കിന് പ്ലാസ്റ്റിക്മാലിന്യങ്ങളാണ് മണ്ണിനടിയിൽ നിന്നും ജലാശയങ്ങളിൽ നിന്നും പുറത്തുവന്നതെന്നു നമുക്കറിയാം .നമ്മുടെ മണ്ണിനെയും ജലസ്രോതസ്സുകളെയും പ്ലാസ്റ്റിക് എന്തുമാത്രം മലിനമാക്കുന്നുവെന്നു ഇതിൽനിന്നും മനസിലാക്കാം.പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കാൻ കഴിയും.സർക്കാരും ജനങ്ങളും ഒന്നിച്ചു നിന്നാൽ അത് സാധ്യമാണ്.നാം ഉപയോഗരീതി മാറ്റിയാൽ മാലിന്യം ഉണ്ടാക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉത്പ്പാദനം തന്നെ കുറയും…..മുഖ്യമന്ത്രി പറഞ്ഞു.