ആം ആദ്മി പാർട്ടിയുടെ അടുത്ത നാടകവും പൊളിയുന്നു; വിവാദ ലഘുലേഖകൾ അച്ചടിച്ചത് ആം ആദ്മി പാർട്ടി കൺവീനറുടെ പ്രസ്സിലെന്ന് ആരോപണം

ആം ആദ്മി പാർട്ടിയുടെ അടുത്ത നാടകവും പൊളിയുന്നു; വിവാദ ലഘുലേഖകൾ അച്ചടിച്ചത് ആം ആദ്മി പാർട്ടി കൺവീനറുടെ പ്രസ്സിലെന്ന് ആരോപണം

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ അടുത്ത നാടകവും പൊളിയുന്നു. ബിജെപി സ്ഥാനാർഥി ഗൗതം ഗംഭീർ പ്രചരിപ്പിച്ചത് എന്ന പേരിൽ ആം ആദ്മി പാർട്ടി പുറത്തു വിട്ട വിവാദ ലഘുലേഖകൾ അച്ചടിച്ചത് ആം ആദ്മി പാർട്ടി കൺവീനറുടെ പ്രസ്സിലാണെന്ന് ആരോപണം. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ബിജെപി നേതാവ് നൂപുർ ശർമ്മ ഡൽഹി പൊലീസിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും ആവശ്യപ്പെട്ടു.

‘വിവാദ ലഘുലേഖകൾ അച്ചടിച്ചിരിക്കുന്നത് സലീംപൂരിലെ കരീം പ്രിന്റിംഗ് പ്രസ്സിലാണ്. ഇത് ആം ആദ്മി പാർട്ടി കൺവീനർ കരീമിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. ലഘുലേഖകൾ വിതരണം ചെയ്തിരിക്കുന്നത് ആം ആദ്മി പാർട്ടി പ്രവർത്തകർക്ക് മാത്രമാണ്. കിഴക്കൻ ഡൽഹി മണ്ഡലത്തിലെ മറ്റാരും ലഘുലേഖയുടെ യഥാർത്ഥ പതിപ്പ് കണ്ടിട്ടില്ല. മാത്രമല്ല ആം ആദ്മി പാർട്ടി പ്രവർത്തകർ മുഖേന മാത്രമാണ് ലഘുലേഖകൾ വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഈ ദുരൂഹതകൾ അന്വേഷിക്കേണ്ടതാണ്.’ ബിജെപി നേതാവ് നൂപുർ ശർമ്മ ട്വിറ്ററിൽ കുറിച്ചു.

വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള ലഘുലേഖകൾ ബിജെപി സ്ഥാനാർത്ഥി ഗൗതം ഗംഭീർ പ്രചരിപ്പിച്ചുവെന്ന് ആം ആദ്മി പാർട്ടി നേതാവ് അതിഷി ആരോപിച്ചിരുന്നു. മറുപടിയായി അതിഷിക്കും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കും എതിരെ ഗൗതം ഗംഭീർ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു.

ലഘുലേഖ വിതരണം ചെയ്തുവെന്ന ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ തയാറാണെന്ന് ഗൗതം ഗംഭീര്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തിനു പിന്നില്‍ താനാണെന്ന് തെളിയിക്കാനായാല്‍ പരസ്യമായി കെട്ടിത്തൂങ്ങാന്‍ തയ്യാറാണെന്നു പറഞ്ഞ അദ്ദേഹം മറിച്ചായാല്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച് രാഷ്ട്രീയം അവസാനിപ്പിക്കാന്‍ കെജരിവാള്‍ തയ്യാറാണോ എന്നും വെല്ലുവിളിച്ചിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് മർദ്ദനമേറ്റിരുന്നു. ഇതിന് പിന്നിൽ ബിജെപിയാണെന്ന് അദ്ദേഹം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എന്നാൽ മർദ്ദിച്ചത് ആം ആദ്മി പാർട്ടി പ്രവർത്തകൻ തന്നെയാണെന്ന് പിന്നീട് ഡൽഹി പൊലീസ് വ്യക്തമാക്കിയിരുന്നു.

തിരഞ്ഞെടുപ്പിൽ പരാജയഭീതിയിലായ ആം ആദ്മി പാർട്ടി സഹതാപ തരംഗത്തിനായി വ്യാപകമായ നാടകങ്ങൾ കളിക്കുകയാണെന്നാണ് ബിജെപി ആരോപിക്കുന്നത്.