സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തും:

സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തും:

തിരുവനന്തപുരം : പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപായി സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷ കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. അപകടങ്ങളൊഴിവാക്കാൻ വേണ്ടിയാണ് ഈ മുൻകൂർ പരിശോധന. സ്കൂൾ തുറക്കുന്നതിനു മുമ്പ് വാഹനങ്ങൾ പരിശോധനക്ക് ഹാജരാക്കി സുരക്ഷാ സ്റ്റിക്കർ നേടിയിരിക്കണമെന്നാണ് വകുപ്പ് പറത്തിറക്കിയിരിക്കുന്ന നിർദ്ദേശം.

യന്ത്ര ഭാഗങ്ങളുടെ പ്രവർത്തന ക്ഷമതയും കുട്ടികളുടെ സുരക്ഷിത യാത്രക്കുളള സൗകര്യങ്ങൾ എത്രത്തോളമുണ്ടെന്നുമാണ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. നികുതി, ഇൻഷുറൻസ് മുതലായ രേഖകൾക്കൊപ്പം വാഹനങ്ങൾ എവിടെയാണ് എന്നറിയാനുളള ജിപിഎസ് സംവിധാനവും ഈ വർഷം മുതൽ നിർബ്ബന്ധമാക്കിയിട്ടുണ്ട്.

പി ടി എ ഭാരവാഹികളും സ്കൂളധികൃതരുമായി ചേർന്ന് നടത്തിയ മുൻ വർഷത്തെ കർശന പരിശോധനകൾ അപകടങ്ങൾ ഇല്ലാതാക്കിയെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. വാഹനങ്ങളുടെ നിലവാരത്തിനൊപ്പം ഡ്രൈവർമാരെ നിയമിക്കുന്നതിലും സ്കൂളധികൃതർ ഗൗരവം കാണിക്കേണ്ടത് സുരക്ഷക്കാവശ്യമാണ്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെയും കുട്ടികളെ കുത്തി നിറച്ച് സർവീസ് നടത്തുന്നവരെയും കണ്ടെത്താനും തീരുമാനമായിട്ടുണ്ട്.